ATTAPPADI

Thursday, March 27, 2014

വള്ളുവനാടിന്റെ ചരിത്രം


ശ്രീ കെ സി ജയരാജന്‍ രാജയുടെ വള്ളുവനാട് വംശം എന്ന ലേഖനത്തില്‍ നിന്നും എടുത്ത്
(ശ്രീവിദ്യ - ജനുവരി 1998) ശ്രീ എം സി കെ രാജ പരിഭാഷപ്പെടുത്തിയത്
(ഈ ലേഖനത്തിന്റെ പൂര്‍ണ്ണരൂപം www.varma.net  എന്ന സൈറ്റില്‍ നിന്നും വായിക്കാവുന്നതാണ്)

തെക്ക് ഭാഗത്ത് ഭാരതപ്പുഴയും, വടക്ക് ഭാഗത്ത് പന്താളൂര്‍ മലനിരകളും, കിഴക്ക് അട്ടപ്പാടി മലനിരകളും (സൈലന്റ് വാലി), പടിഞ്ഞാറ് അറബിക്കടലും ആയിരുന്നു കേരളത്തിലെ ഒരു പഴയ കാല സാമ്രാജ്യം ആയിരുന്ന വള്ളുവനാടിന്റെ അതിരുകള്‍. തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രം സ്ഥിതിചെയ്യുന്ന ഇന്നത്തെ അങ്ങാടിപ്പുറം ആയിരുന്നു പഴയ വള്ളുവനാടിന്റെ തലസ്ഥാനം. ബ്രിട്ടിഷ് ഭരണത്തോടെ തലസ്ഥാനം പെരിന്തല്‍മണ്ണയിലേക്ക് മാറ്റുകയായിരുന്നു. അങ്ങാടിപ്പുറം ചന്ത പണ്ട് വെളുത്തങ്ങാടി എന്നാണ് അറിയപ്പെട്ടിരുന്നത്. വളരെ പ്രാചീനമായ ഒരു രാജകുടുംബം ആയിട്ടാണ് വള്ളുവനാട് രാജവംശം കരുതപ്പെടുന്നത്. ഉണ്ണിനീലി സന്ദേശത്തിലും ഉണ്ണിയതി ചരിത്രത്തിലും പരാമര്‍ശിക്കപ്പെടുന്ന വല്ലഭക്ഷിതി, സൂചനകള്‍ വെച്ച് നോക്കുമ്പോള്‍, മിക്കവാറും വള്ളുവനാട് തന്നെ ആയിരിക്കുവാന്‍ ആണ് സാദ്ധ്യത. മിക്ക രേഖകളിലും വള്ളുവനാട് രാജവംശത്തെ "ആറങ്ങോട്ട് സ്വരൂപം" എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്.

രാജവാഴ്ച:
വള്ളുവനാടന്‍ ചരിത്രം നമ്മളെ പ്രാചീനമായ രണ്ടാം ചേര സാമ്രാജ്യത്തിലേക്കാണ് നയിക്കുക. വള്ളുവനാട് രാജവംശം വളരെ ബഹുമാനിക്കപ്പെട്ടിരുന്ന ഒരു രാജകുടുംബം ആയിരുന്നു. തമിഴ് നാട്ടിലെ പല്ലവ രാജകുടുംബത്തിന്റെ പിന്തുടര്‍ച്ചക്കാരാണ് വള്ളുവനാട് രാജാക്കന്മാര്‍ എന്ന വിശ്വാസം അവര്‍ തമിഴ് നാട്ടില്‍ നിന്നും കുടിയേറിപ്പാര്‍ത്തവര്‍ ആണ് എന്ന സൂചന നല്‍കുന്നു. കാഞ്ചീപുരം തലസ്ഥാനമാക്കിയിരുന്ന പല്ലവ രാജാക്കന്മാര്‍ ഭരണസ്ഥിരതയ്ക്കായി ബി സി 300 നും എ ഡി 300 നും ഇടയ്ക്ക് ശ്രീവില്ലിപുതൂരില്‍ നിന്നും ഒരു ചെറിയ ഭാഗം ആയി ഭരണം ആരംഭിച്ചു. അവിടുത്തെ രാജാക്കന്മാര്‍ അസാമാന്യ ശ്രേഷ്ഠരും വീരശൂരപരാക്രമികളും ആയിരുന്നു. ഭദ്രകാളിയും ശ്രീവള്ളിയും ആയിരുന്നു അവരുടെ കുലദൈവങ്ങള്‍. ആര്യസംസ്കാരം ദക്ഷിണഭാരതത്തില്‍ വേരുറപ്പിച്ചതോടെ, ശ്രീവില്ലിപുതൂരിലെ ശ്രീവല്ലഭന്‍ എന്ന ഒരു യുവരാജാവ് കൃഷ്ണഭക്തനാകുകയും, അവിടെ ഒരു വലിയ വിഷ്ണുക്ഷേത്രം പണികഴിപ്പിക്കുകയും ചെയ്തു. കാലക്രമേണ ആ ക്ഷേത്രം വളരെ പ്രശസ്തമായി.

എങ്കിലും, ആ പ്രദേശത്തെ അഭിവൃദ്ധി നാള്‍ക്കുനാള്‍ കുറഞ്ഞ് കൊണ്ടിരുന്നു. പരിഹാരം തേടി പ്രശസ്തരായ ജ്യോതിഷികളെക്കൊണ്ട് പ്രശ്നം വെപ്പ് നടത്തി. വിഷ്ണൂ സാന്നിദ്ധ്യത്താല്‍ ക്ഷേത്രം വളരെ നല്ല നിലയില്‍ നിലകൊള്ളുമെങ്കിലും, ക്ഷേത്രനിര്‍മ്മാണത്തിലെ ഒരു ചെറിയ തച്ചുശാസ്ത്ര പിഴവ് മൂലം ആ രാജവംശം ദിനംപ്രതി ശോഷിച്ച് വരും എന്നാണ് പ്രശ്നം വെപ്പില്‍ തെളിഞ്ഞു വന്നത്. പ്രശ്നപരിഹാരാര്‍ത്ഥം ആ വംശം പൂര്‍ണ്ണമായും നാട് വിട്ട് പോകുകയേ രക്ഷയുള്ളു എന്നും തെളിഞ്ഞു. മറ്റേതൊരു സ്ഥലത്തേ പോലെയും അന്ധവിശ്വാസങ്ങള്‍ വാണീടുന്ന ആ നാട്ടിലും, ഭഗവതിയേക്കാള്‍ പ്രാധാന്യം വിഷ്ണുവിന് കൊടുത്തതാണ് ഇതിന് കാരണം എന്നൊരു വിശ്വാസവും രൂപപ്പെട്ടു.

താമസിയാതെ, വല്ലഭ രാജാവും പരിവാരങ്ങളും ശ്രീവില്ലിപുതൂരില്‍ നിന്ന് കുറേ ദൂരം സഞ്ചരിച്ച് ഭാരതപ്പുഴയുടെ തീരത്ത് എത്തുകയും ക്രമേണ വള്ളുവനാട്ടിലെ രാജാക്കന്മാരായി തീരുകയും ചെയ്തു.

ഒരു കാലത്ത് വള്ളുവകോനാതിരി ആയിരുന്നു തെക്കെ മലബാറിലെ മിക്കവാറും പ്രദേശങ്ങളുടേയും അധിപന്‍. കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം, കോഴിക്കോട് സാമൂതിരി പടിഞ്ഞാറന്‍ തീരത്ത് ശക്തമായ സാനിദ്ധ്യം ഉറപ്പിക്കുകയും വള്ളുവനാട്ടിലെ കുറേ സ്ഥലങ്ങള്‍ പിടിച്ചടക്കുകയും ചെയ്തു. പന്ത്രണ്ട് വര്‍ഷം കൂടുമ്പോള്‍ തിരുനാവായയില്‍ നടക്കാറുള്ള മാമാങ്കോത്സവത്തില്‍ അദ്ധ്യക്ഷപദം അലങ്കരിച്ചിരുന്നത് അന്ന് വരെ ശക്തനായ വള്ളുവകോനാതിരി ആയിരുന്നു. എന്നാല്‍, പതിമൂന്നാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയില്‍ സാമൂതിരി തിരുനാവായ പിടിച്ചടക്കിയതോടെ ആ പദവി വള്ളുവകോനാതിരിക്ക് നഷ്ടപ്പെട്ടു.

(പന്ത്രണ്ട് വര്‍ഷത്തില്‍ ഒരിക്കല്‍ തിരുനാവായയില്‍ ഭാരതപ്പുഴയുടെ തീരത്തും പുഴയിലും ആയി നടന്നിരുന്ന ഒരു ഉത്സവം ആണ് മാമാങ്കം. രാജാക്കന്‍മാരും, ഉന്നതരും, ബ്രഹ്മണന്‍മാരും കൂടാതെ അറബികള്‍ ചൈനക്കാര്‍ മാര്‍വാഡികള്‍, ചെട്ടികള്‍ തുടങ്ങി വിവിധ കച്ചവടക്കാരും പക്കെടുക്കുന്ന ഒരു വലിയ മേള തന്നെ ആയിരുന്നു മാമാങ്കം. നാടാകെ ഒരു ഉത്സവപ്രതീതിയില്‍ ആയിരുന്ന കാലം ആയിരുന്നു അത്. കൂടാതെ നമ്മുടെ പല കാര്‍ഷികോത്പന്നങ്ങളും കരകൗശലവസ്തുക്കളും വില്‍ക്കപെടുകയും, നമുക്ക് അന്യമായ പല ഉത്പന്നങ്ങളും വാങ്ങുവാനും കൂടിയുള്ള ഒരു അവസരം ആയിരുന്നു മാമാങ്കം. കൂടാതെ, രാത്രിയില്‍ കഥകളി, ഓട്ടംതുള്ളല്‍ തുടങ്ങി നിരവധി കലാരൂപങ്ങളും പ്രദര്‍ശിപ്പിചിരുന്നതായി രേഖകള്‍ സൂചിപ്പിക്കുന്നു)

മാമാങ്കത്തിന്റെ രക്ഷാധികാരി അലങ്കരിക്കുന്ന സ്ഥാനം "രക്ഷാപുരുഷ സ്ഥാനം" എന്നാണ് അറിയപ്പെട്ടിരുന്നത്. നല്ല ഉയര്‍ന്ന അന്തസ്സും ബഹുമതിയും ഉള്ള ആ സ്ഥാനം സാമൂതിരി അട്ടിമറിക്കുന്നത് വരേയും വള്ളുവക്കോനാതിരി ആയിരുന്നു അലങ്കരിച്ചിരുന്നത്. സാമൂതിരിയുടെ ഈ കടന്നാക്രമണം അതുകൊണ്ട് തന്നെ വള്ളുവനാട്ടിലെ ജനങ്ങള്‍ക്ക് ഒരു വന്‍ തിരിച്ചടി ആയി. എങ്ങിനെയെങ്കിലും ഈ സ്ഥാനം തിരിച്ച് പിടിച്ചേ തീരു എന്ന തീരുമാനത്തില്‍ ആണ് "ചാവേര്‍പട" രൂപം കൊള്ളുന്നത്. എല്ലാ പ്രാവശ്യവും സാമൂതിരി മാമാങ്കത്തിന്റെ രക്ഷാപുരുഷന്‍ ആയി വരുമ്പോഴും ചാവേര്‍ പട സാമൂതിരിയോട് പൊരുതാനായി തിരുനാവായയില്‍ എത്തും. അതിശക്തരും ധാരാളം പോരാളികളും ഉണ്ടായിരുന്ന സാമൂതിരിപടയോട് ജയിക്കാന്‍ ആകാതെ മരണം സുനിശ്ചിതം ആണെങ്കിലും, ചാവേര്‍ പട അവരുടെ രാജാവിന്റെ അന്തസ്സ് ഉയര്‍ത്തിപ്പിടിക്കാന്‍ എല്ലാ പ്രാവശ്യവും എത്തുന്നത് പതിവായി. എങ്കിലും രാജാവ് ഒരിക്കലും ആരേയും ചാവേര്‍പടയില്‍ ചേരാന്‍ നിര്‍ബന്ധിച്ചിരുന്നില്ല. ജനങ്ങള്‍ സ്വമേധയാ മുന്നോട്ട് വന്ന് വള്ളുവക്കോനാതിരിയുടെ രക്ഷാപുരുഷ അധികാരം തിരിച്ചുപിടിക്കാന്‍ ആയി പൊരുതി വീരമൃത്യു വരിച്ചു. രാജാവ് എല്ലാ പ്രാവശ്യവും ചാവേര്‍ പടയിലെ ധീരയോദ്ധാക്കള്‍ക്ക് ആശംസകളും നല്‍കുകയും അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്തിരുന്നു.

മാമാങ്കത്തിന് ധീരപോരാളികളെ യുദ്ധത്തിന് അയച്ച് വീരമൃത്യു വരിക്കാന്‍ വെള്ളാട്ടിരിയുടെ നേതൃത്വത്തില്‍ നാല് നായര്‍ കുടുംബക്കാര്‍ ഉണ്ടായിരുന്നു - ചന്ദ്രത്ത് പണിക്കര്‍, പുതുമന പണിക്കര്‍, കൊക്കാട്ട് പണിക്കര്‍, വെര്‍ക്കോട് പണിക്കര്‍. അവരോടൊപ്പം ആയുധധാരികളായ നായര്‍ജാതിക്കാരും, പലപ്പോഴും മുസ്ലീമുകളും മരണം വരിക്കാന്‍ തയ്യാറായി പോയിരുന്നു. ഇത്തരത്തില്‍ പോയിരുന്ന ചാവേറുകളുടെ കുടുംബക്കാരോ മുതിര്‍ന്നവരോ കഴിഞ്ഞ തവണ നടന്ന യുദ്ധത്തില്‍ സാമൂതിരിപ്പടയോട് പൊരുതി ജീവന്‍ നഷ്ടപ്പെട്ടവര്‍ ആയിരുന്നു. ആയതിനാല്‍ ആ കുടിപ്പകയും വിദ്വേഷവും ആണ് മിക്കവരേയും ചാവേര്‍പടയിലേക്ക് സ്വമേധയാ നയിച്ചത്. മലബാറിന്റെ പല ഭാഗത്ത് നിന്നും വരുന്ന ഇത്തരം ചാവേറുകള്‍ വെള്ളാട്ടിരിയുടെ നേതൃത്വത്തില്‍ തിരുമാന്ധാംകുന്നില്‍ കൂടുകയും, അവിടെ നിന്നും മുകളില്‍ സൂചിപ്പിച്ച നായര്‍ കുടുംബങ്ങളിലെ പടനായകന്റെ നേതൃത്വത്തില്‍ തിരുനാവായയിലേക്ക് സഞ്ചരിക്കുകയും ആയിരുന്നു പതിവ്.

വില്ല്യം ലോഗന്റെ മലബാര്‍ മാന്വലില്‍ 1683 ലെ മാമാങ്കത്തെ വളരെ വ്യക്തമായി പ്രതിപാദിച്ചിരിക്കുന്നു: "ആര്‍പ്പുവിളികള്‍ക്കും വെടികള്‍ക്കും ഇടയില്‍ നിന്ന് വള്ളുവനാട്ടിലെ നാല് നായര്‍ കുടുംബങ്ങളിലെ ചാവേര്‍ നായരുകള്‍ ജനക്കൂട്ടത്തില്‍ നിന്നും വരികയും സുഹൃത്തുക്കളുടേയും ബന്ധുക്കളുടെയും അവസാന ആശംസകളും പ്രാര്‍ത്ഥനകളും സ്വീകരിക്കുകയും ചെയ്തു. വെള്ളാട്ടിരിയുടെ വീട്ടില്‍നിന്നും ഈ ഭൂമിയിലെ അവസാനത്തെ ഊണ് കഴിച്ചതിന് ശേഷം വരുന്ന അവരെ മാലകള്‍ ഇട്ടും ഭസ്മം പൂശിയും ജനങ്ങള്‍ വരവേറ്റു. ഇത്തവണ പുതുമന പണിക്കര്‍ ആണ് പട നയിക്കുന്നത്. അദ്ദേഹത്തോടൊപ്പം നായര്‍, മേനോന്‍ തുടങ്ങി ക്ഷത്രിയ വിഭാഗത്തിലെ 17 സുഹൃത്തുക്കളും ഉണ്ട്. മരിക്കാന്‍ ആയി തീരുമാനിച്ച് കൊണ്ട് വാളും എടുത്ത് ലക്ഷ്യത്തിലേക്ക് അവര്‍ നീങ്ങി"

അവസാനത്തെ മാമാങ്കം ആഘോഷിച്ചത് 1766 ല്‍ ആണ്. അന്ന് ചാവേര്‍പട ആയി വരാന്‍ ആരും തയ്യാറാകാതിരിക്കുകയും, അങ്ങനെ വള്ളുവകോനാതിരി സ്വയം ചാവേര്‍ ആകാന്‍ തയ്യാറെടുക്കുകയും ചെയ്തു. തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രത്തില്‍ പ്രത്യേക പൂജ കഴിച്ചതിന് ശേഷം അദ്ദേഹം വടക്കെ നടയില്‍ എത്തിയപ്പോള്‍ ചാവേര്‍ പടയ്ക്ക് തയ്യാറായി നില്‍ക്കുന്ന 18 വയസുള്ള ഒരു യുവാവിനേയും അയാളുടെ 12 ശിഷ്യരേയും ആണ് അദ്ദേഹം കണ്ടത്. (ഇത് ഭഗവതി യുവാവിന്റെ രൂപത്തില്‍ പ്രത്യക്ഷപ്പെട്ടതാണെന്ന് ചിലര്‍ വിശ്വസിക്കുന്നു). വള്ളുവക്കോനാതിരിയുടെ അനുഗ്രഹം വാങ്ങി അവര്‍ മാമാങ്കത്തിന് തിരുനാവായയിലേക്ക് പുറപ്പെട്ടു. സാമൂതിരിയുടെ പടയോട് മുഴുവന്‍ പൊരുതി മുന്നേറിയ ഈ പതിനെട്ട് കാരന്‍ നിലപാട്തറയിലേക്ക് ചാടിക്കയറുകയും സാമൂതിരിയുടെ കഴുത്തിന് നേരെ വാള്‍ ഓങ്ങുകയും ചെയ്തു. എന്നാല്‍ പെട്ടെന്ന് സാമൂതിരി പുറകിലേക്ക് കുതറിമാറിയതിനാല്‍ അവിടെ ഉണ്ടായിരുന്ന വലിയ നിലവിളക്കില്‍ വാള്‍ തട്ടുകയും വിളക്ക് കെടുകയും ചെയ്തു. ഉടന്‍ തന്നെ മങ്ങാട്ടച്ഛന്‍ വശത്ത് നിന്നും ചാടി വന്ന് ഈ ബാലനെ വധിച്ചു. ഇതായിരുന്നു അവസാനത്തെ മാമാങ്കോത്സവം. നിലപാട്തറയിലെ നിലവിളക്ക് കെടുന്നത് ഒരു ദു:ശ്ശകുനമായി കണക്കാക്കപ്പെടുകയും തുടര്‍ന്ന് മലബാര്‍ ഭാഗം പൂര്‍ണ്ണമായി അധ:പതിക്കുകയും ചെയ്തു എന്ന് ചരിത്രം.

പിന്നീട് മൈസൂര്‍ ആക്രമണത്തെ തുടർന്ന് വള്ളുവകോനാതിരി തിരുവിതാംകൂറിൽ അഭയം പ്രാപിച്ചു. ടിപ്പു സുല്‍ത്താന്റെ അധീനതയില്‍ നിന്നും ബ്രിട്ടിഷുകാര്‍ മലബാര്‍ ഏറ്റെടുത്തപ്പോള്‍ വള്ളുവകോനാതിരി അടുത്തൂണ്‍ വാങ്ങി വിരമിച്ചു.

• 
www.wikipedia.org  എന്ന വെബ്സൈറ്റില്‍ വള്ളുവനാടിന്റെ ചരിത്രത്തെ കുറിച്ച് വായിക്കുക

• 
www.varma.net  എന്ന വെബ്സൈറ്റില്‍ വള്ളുവനാടിന്റേയും മാമാങ്കത്തിന്റേയും തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രത്തിന്റേയും പൂര്‍ണ്ണ ചരിത്രം വായിക്കുക

0 Comments:

Post a Comment

<< Home