ATTAPPADI

Thursday, March 27, 2014

അട്ടപ്പാടി വാലി ഇറിഗേഷന്‍ പദ്ധതി


അട്ടപ്പാടി - ഒരു സമൂഹത്തെ എങ്ങനെ ഇല്ലാതാക്കാം ഒരു സര്‍ക്കാര്‍ പരീക്ഷണം

അട്ടപ്പാടിയിലെ കാര്‍ഷിക മേഖലയുടെ സമഗ്രപുരോഗതി ലക്ഷ്യം വെച്ചുകൊണ്ടാണ് 1974-ല്‍ 'അട്ടപ്പാടി വാലി ഇറിഗേഷന്‍ പദ്ധതിAVIP) എന്ന പേരില്‍ ഒരു ജലസേചന പദ്ധതിക്ക് തുടക്കും കുറിച്ചത്. പദ്ധതിയുടെ നിര്‍മ്മാണപ്രവര്‍ത്തനം അക്കൊല്ലം തന്നെ ആരംഭിച്ചെങ്കിലും സ്ഥലമേറ്റെടുക്കല്‍ നടപടികളും ചില്ലറമണ്ണുമാന്തലുകളുമല്ലാതെ ഈ പരിപാടി ആരംഭശൂരതമായി ഒടുങ്ങുകയാണുണ്ടായത്. പ്രാരംഭമായി 12500 ഹെക്ടര്‍ കൃഷിസ്ഥലത്തെ ജലസേചനമാണ് ലക്ഷ്യമിട്ടിരിക്കുന്നതെങ്കിലും പിന്നീടത് വെറും 4347 ഹെക്ടര്‍ മാത്രം ജലസേചനവ്യാപ്തിയുള്ള പദ്ധതിയാക്കി ചുരുക്കി. 1974 മുതല്‍ ഒരു അസി.എസ്‌ക്യൂട്ടിവ് എഞ്ചിനീയറുടെ നേതൃത്വത്തില്‍ ഒരു കൂട്ടം ഉദ്ധ്യോഗസ്ഥന്മാര്‍ കാര്യമായൊരുതൊഴിലുമില്ലാതെ വട്ടംകറങ്ങുന്നതിന്ന് ഭീമമായ തുക ദുര്‍വ്യയം ചെയ്യുകയാണ് സംസ്ഥാനസര്‍ക്കാര്‍. ഇക്കാലയളവില്‍ ഭരണനേതൃത്വത്തിന്റെ മുന്നണികള്‍ മാറിക്കൊണ്ടിരുന്നു. പക്ഷെ അട്ടപ്പാടിയുടെ കാര്‍ഷിക ജലദൗര്‍ലഭ്യത്തിന് ഒരു പരിഹാരവും ഇതുവരെ ഉണ്ടായിട്ടില്ല.
കാവേരി ട്രിബ്യൂണലിന്റെ തീര്‍പ്പനുസരിച്ച് 39 ടി.എം.സി. ജലം കേരളത്തിന് അവകാശപ്പെട്ടതാണ്. ഈ സാഹചര്യത്തില്‍ നിയമതടസ്സങ്ങളോ അന്തര്‍സംസ്ഥാനതര്‍ക്കങ്ങളോ ഇല്ലാതെ തന്നെ അട്ടപ്പാടി വാലി ഇറിഗേഷന്‍ പദ്ധതി സര്‍ക്കാരിന് നടപ്പില്‍ വരുത്താന്‍ സാധിക്കുന്നതുമാണ്.
അട്ടപ്പാടിയെപോലുയള്ളൊരു കാര്‍ഷികമേഖളയില്‍ വികസനത്തിന് ജലസേചനപദ്ധതികള്‍ കൂടിയേതീരു. ഇവിടുത്തെ സംബന്ധിച്ചിടത്തോളം ശിരുവാണി-ഭവാനി നദികളുടെ ജലസമൃദ്ധി ഉപയോഗപ്പെടുത്തിക്കൊണ്ട് അവികസിത കാര്‍ഷികമേഖലയെ ശാസ്ത്രീയവും ആസൂത്രിതവുമായി വികസിപ്പിക്കാനും അതുവഴി ഗോത്ര ജനവിഭാഗങ്ങള്‍ ഉള്‍പ്പെടെ ബഹൂഭൂരിപക്ഷം വരുന്ന പട്ടിണിക്കാരുും അര്‍ദ്ധപട്ടിണിക്കാരുമായ അട്ടപ്പാടി ജനതയ്ക്ക് ഒരു ജീവിതോപാധിയായി സ്ഥായിയായ കാര്‍ഷിക വികസനം സൃഷ്ടിച്ചെടുക്കുന്നതിനും AVIP പര്യാപ്തമാകുമായിരുന്നു. എന്നാല്‍ അതിനുപകരം പരിസ്ഥതിനാശമാണ് ഏറ്റവും ഗുരുതരമായ പ്രശ്‌നമെന്ന് അവതരിപ്പിച്ച് പരിസ്ഥതി പുനസ്ഥാപനമെന്ന പരിപാടിക്കു വേണ്ടി ഭീമമായ തുക ജപ്പാനില്‍ നിന്നും കടം വാങ്ങി ഖജനാവിനെയും മൊത്തം കേരളത്തിന്റെ നികുതിപ്പണത്തേയും അട്ടപ്പാടിയുടെ പിന്നോക്കാവസ്ഥയെ മറയാക്കിക്കൊണ്ട് കുറ്റകരമായി ദുര്‍വിനിയോഗം ചെയ്യുകയാണുണ്ടായത്. 'അട്ടപ്പാടി വാലി ഇറിഗേഷന്‍ പ്രൊജക്ട്' വെറും ആപ്പീസ് മാത്രമാക്കി ചുരുക്കി പകരം 219 കോടി ചെലവാക്കുന്ന അഹാഡ്‌സ് ആരംഭിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്.
അഹാഡ്‌സിന്റെ അരാഷ്ട്രീയവും വികസന വിരുദ്ധവുമായ ഉള്ളടക്കം തുടക്കത്തില്‍ തന്നെ ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുള്ളതാണ്. 1996-ലെ യുഡിഎഫ് സര്‍ക്കാരില്‍ നിന്നും തുടങ്ങി എല്‍ഡിഎഫ് സര്‍ക്കാരില്‍ അവസാനിക്കുന്ന ഈ പദ്ധതിയിലൂടെ കോടികള്‍ ചെലവഴിക്കപ്പെടുമ്പോള്‍ ഒരു അസിസ്റ്റന്റ് ഡയറക്ടറെ തുരത്തണോ ഇരുതതണോ എന്നിങ്ങനെയുള്ള ക്ഷുദ്രചിന്തകള്‍പ്പുറത്തുള്ളൊരുവികസനകാഴ്ചപ്പാടിലൂടെ നയിക്കാന്‍ ഭരണ നേതൃത്വത്തിന് കഴിഞ്ഞില്ല. പരിസ്ഥിതി പുനഃസ്ഥാപനത്തിന്റെ പേരില്‍ കൃഷിയെയും കന്നുകാലി വളര്‍ത്തലിനേയും നിരുത്സാഹപ്പെടുത്തി തൊഴില്‍ദിനങ്ങളെന്ന പേരില്‍ ഇത്തരം പരമ്പരാഗത ജീവനോപാധികളില്‍ നിന്നും ജനങ്ങളെ അടര്‍ത്തിയെടുത്ത് കൂലിത്തൊഴിലാളികളാക്കി മാറ്റുന്ന പ്രക്രീയക്ക് നോക്കുകുത്തികളായിരിക്കുകയായിരുന്നു ജനപ്രതിനിധികള്‍ കൂടി ഉള്‍പ്പെടുന്ന അഹാഡ്‌സിന്റെ ഗവേണിംഗ് ബോഡി. രണ്ടായിര്തതി പത്ത് മാര്‍ച്ച് മാസത്തില്‍ അഹാഡ്‌സ് അട്ടപ്പാടിയുടെ പടിയിറങ്ങുമ്പോള്‍ ഒരു ജനതയെ ആസൂത്രിതമായി കോടികള്‍ ചെലവഴിച്ച് തൊഴില്‍ രഹിതരാക്കുന്ന ക്രൂരവിനോദത്തിന് ഉത്തരവാദികളായ ആളുകളെ ഒരു വിചാരണപോലും നേരിടാത്ത അവസ്ഥയില്‍ പിന്‍വാങ്ങാനനുവദിക്കുന്നത് സാമാന്യനീതിബോധത്തിന് ചേര്‍ന്നതായിരിക്കില്ല.
അഹാഡ്‌സിന്റെ പ്രധാനദൗത്യം പരിസ്ഥിതി പുനഃസ്ഥാപനവും ജനതയുടെ സുസ്ഥിരജീവിനോപാധികളുടെ വികസനവുമാണെന്നാണ് അവരുടെ അവകാശവാദം. പക്ഷെ സുസ്ഥിരജീവനോപാധികളുടെ വികസനമെന്ന ലക്ഷ്യം അഹാഡ്‌സിന്റെ നിഷേധാത്മകപ്രവര്‍ത്തനങ്ങളെ മറച്ചുവെക്കുവാന്‍വേണ്ടി ഉണ്ടാക്കിയെടുത്ത ഒറു വ്യാജതന്ത്രമാണെന്ന് എളുപ്പത്തില്‍ മനസ്സിലാക്കാന്‍ കഴിയും. 1996 ല്‍ പ്രവര്‍ത്തനമാരംഭിച്ചിട്ടും 2001 വരെ (പദ്ധതിപ്രവര്‍ത്തനം യഥാര്‍ത്ഥത്തില്‍ പൂര്‍ത്തീകരിക്കേണ്ട കാലം വരെ) വായ്പ വാങ്ങിയ പണം എന്തുചെയ്യണമെന്നറിയാതെ പട്ടിക്ക് മുഴുത്തേങ്ങ കിട്ടിയതുപോല ഉഴലുകയായിരുന്നു അഹാഡ്‌സ്. കേവലമായ പരിസ്ഥിതി പുനഃസ്ഥാപനം എന്ന ആശയം നടപ്പിലാക്കാനുള്ള പ്രായോഗികമായ രീതികള്‍ പോലും ഉരുത്തിരിഞ്ഞുവരുന്നത് അഞ്ചുവര്‍ഷത്തിനുശേഷമാണ്. അപ്പോഴാണ് പിന്നോക്കജനതയുടെ സാമൂഹ്യസുസ്ഥിര ജീവനോപാധികളുടെ വികസനം എന്ന തട്ടിപ്പ് വിദ്യ തട്ടിക്കൂട്ടിയെടുക്കുന്നത് തന്നെ.
കൃഷിയും കന്നുകാലിവളര്‍ത്തലുമായിരുന്നു അട്ടപ്പാടിയിലെ പരമ്പരാഗത ജീവനോപാധികള്‍. മികച്ചയിനം പരുത്തിയും തുവരയും നിലക്കടലയും ഗോത്രജനതയുടെ ഭക്ഷ്യവസ്തുക്കളായ ചോളവും ചാമയും മുതിരയും സമൃദ്ധിയായി വിളഞ്ഞിരുന്ന അട്ടപ്പാടിയെ കൃഷിമുക്തമാക്കിയതിന്റെ ഉത്തരാവാദിത്വം അഹാഡ്‌സിന് മാത്രം അവകാശപ്പെട്ടതാണ്. കന്നുകാലി വളര്‍ത്തലിന്റെ കാര്യത്തിലാകട്ടെ 1995 ല്‍ ഉണ്ടായിരുന്ന കന്നുകാലി സമ്പത്തിന്റെ വെറും 40 ശതമാനം മാത്രമാണ് ഇപ്പോഴുള്ളത്. അനിയന്ത്രതമായ കാലിമേച്ചല്‍ എന്ന 'ദ്രോഹ' പ്രവര്‍ത്തിക്ക് തടയിടാനായി മേച്ചില്‍ സ്ഥലങ്ങള്‍ വേലികെട്ടി കന്നുകാലി മേച്ചിലിന് നിരോധനമേര്‍പ്പെടുത്തിയതിന്റെ പരണിത ഫലമാണ് കന്നുകാലി സമ്പത്തിന്റെ ഈ ദയനീയ ശോഷണം. കന്നുകാലികള്‍ ഒരു ജനതയുടെ ജീവിതോപാധികളില്‍ ഒന്ന് എന്ന നിലയില്‍ കാണുന്നതിനു പകരം സസ്യാവരാണം തിന്നുനശിപ്പിക്കുന്ന ക്ഷുദ്രജീവികള്‍ ആണെന്ന കാഴ്ചപ്പാടില്‍ അവക്ക് തീറ്റ നിഷേധിച്ച് നശിപ്പിക്കാനുള്ള തന്ത്രമാണ് അഹാഡ്‌സ് ആവിഷ്‌കരിച്ചത്.
വിവിധ പ്രവര്‍ത്തികളിലൂടെ നാല്പത്തിയെട്ട് ലക്ഷത്തില്‍ പരം തൊഴില്‍ദിനങ്ങള്‍ നല്‍കിയ വീമ്പുപറച്ചില്‍ കൃഷിഭൂമിയെ തരിശാക്കിമാറ്റി പ്രകൃതിസംരക്ഷിക്കുകയെന്ന ക്രൂരവും വികലവുമായ ചിന്തയുടെ അനന്തരഫലമാണെന്നും കാണാന്‍ കഴിയും. പ്രത്യക്ഷത്തില്‍ മഹത്തരമായി തോന്നുന്ന ഈ നടപടി പരമ്പരാഗതമായ കൃഷി തൊഴിലില്‍ നിന്നും ജനങ്ങളെ അകറ്റി അഹാഡ്‌സിന്റെ പരിസ്ഥിതി സംരക്ഷണപ്രവര്‍ത്തനത്തിനുള്ള കൂലിക്കാരായി മാറ്റുകയാണ് ചെയ്തത്. അതായത് കാര്‍ഷികോല്പാദന പ്രവര്‍ത്തനം അവതാളത്തിലാക്കിയെന്നര്‍ത്ഥം. 2010 മാര്‍ച്ച് മാസത്തില്‍ അഹാഡ്‌സിന്റെ പ്രവര്‍ത്തനം നിലച്ചാതോടുകൂടി കൂലി ഇല്ല, കാര്‍ഷികവൃത്തിയില്ല, രൂക്ഷമായ തൊഴിലില്ലായ്മയും പിടികൂടി. ഇതൊടൊപ്പം ആനിമേറ്റര്‍മാരായും വളണ്ടിയര്‍മാരായും ജോലിചെയ്തിരുന്ന അഭ്യസ്ഥവിദ്യരായ തദ്ദേശീയരുടെ തൊഴിലാല്ലായ്മയും കൂടി ചേരുമ്പോള്‍ ഈ ദുരന്തത്തിന്റെ ആഴമേറുകയാണ്.
പരിസ്ഥിതി സംരക്ഷണത്തോടൊപ്പം സുസ്ഥിര ജീവനോപാധികളുടെ വികസനവുമെന്ന പദ്ധതിയുടെ നിര്‍വ്വഹണത്തില്‍ പ്രകടിപ്പിച്ച നിസ്സാരത അട്ടപ്പാടിയിലെ ദുര്‍ബ്ബല ജനവിഭാഗങ്ങളോടു കാണിച്ച വഞ്ചനയുടെ പ്രത്യക്ഷോദാഹരണമാണ്. 2008 വര്‍ഷം അവസാനം വരെ ചെലവഴിച്ച 153 കോടി രൂപയില്‍ വെറും 14 ലക്ഷം രൂപ മാച്രമാണ് സുസ്ഥിരവരുമാനപദ്ധതിക്കായി ഉപയോഗപ്പെടുത്തിയത്. സുസ്ഥിര വരുമാനപദ്ധതിയില്‍ ഒരു പരിപാടിയായ തുവര പരിപ്പാക്കുന്ന സംരഭത്തിന്റെ ദയനീയവും പരിഹാസ്യവുമായ പരവസാനം എല്ലാവര്‍ക്കും അറിയാവുന്നതാണ്. തുവര പ്രാണികള്‍ക്കും ഇരുമ്പ് തുരുമ്പിനും ഭക്ഷണമാത്് മാത്രം മിച്ചം.
വികസനമെന്നാല്‍ പണമെഴുക്കലും കെട്ടിടങ്ങള്‍ കെട്ടിപ്പൊക്കലും എക്‌സ്പ്രസ്സ് ഹൈവേ നിര്‍മ്മിക്കലും മാത്രമല്ല. സമ്പദ്വയ്വസ്ഥയുടെ അടിത്തറയായ കാര്‍ഷികമേഖല പുഷ്ടിപ്പെടുത്തുകയും നവീകരിക്കുകയും ചെയ്യുന്നതാണ് വികസനത്തിന്റെ കാതല്‍. ഈയൊരു വികസന കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ് കാര്‍ഷികമേഖലയെയും കന്നുകാലി വളര്‍ത്തലിനെയും തകര്‍ത്ത് കര്‍ഷകരെ കൂലിത്തൊഴിലാളികളാക്കിമാറ്റി ജനങ്ങളെ ദുരിതക്കയത്തിലേക്ക് വലിച്ചെറിയുന്ന അഹാഡ്‌സിന്റെ വികസന വിരുദ്ധത പിലയിത്തപ്പെടേണ്ടതും. എതിര്‍ക്കപ്പെടേണ്ടതും. അട്ടപ്പാടിയുടെ വികസനം പ്രാഥമികമായും ആശ്രയിക്കണ്ടത് കൃഷി-കന്നുകാലി വളര്‍ത്തല്‍ എന്നിവയെ പ്രോത്സാഹിപ്പിക്കുകയും നവീകരിക്കുകയും ചെയ്യുന്നതിലൂടെയാണ്.
Tuesday, 30 July 2013 13:44

0 Comments:

Post a Comment

<< Home